Kerala
പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി.
വയനാട് നേരിടുന്ന അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ മണ്ഡലത്തിലെ ജനപ്രതിനിധിയുടെ സജീവമായ ഇടപെടൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധിക്ക് ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.
ദുരന്തബാധിതർക്കൊപ്പം നേരിട്ട് നിൽക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും എംപി അടിയന്തരമായി മുന്നിട്ടിറങ്ങണമെന്ന് കത്തിലൂടെ എഐഎസ്എഫ് ആവശ്യപ്പെട്ടു.
നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും, അനേകം മനുഷ്യർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, മണ്ഡലത്തിന്‍റെ എംപി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധിയിൽ നിന്ന് കൂടുതൽ ശക്തമായ നേതൃത്വവും സജീവ ഇടപെടലുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കത്തിൽ പറയുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’ ക്ഷേത്രത്തിലാണ് കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്.
സംഭാവനകൾ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നതായാണ് പരാതി. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലുള്ള ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണവും സ്വർണം-വെള്ളി ആഭരണങ്ങളും തട്ടിയെടുക്കാൻ സമാന്തരമായി ഒരു സ്വകാര്യ സമിതി പ്രവർത്തിച്ചിരുന്നു എന്ന പരാതിയിൽ ഇപ്പോൾ ജില്ലാ കളക്ടർ പ്രീതി യാദവ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നും ആരോപണം ഉയർന്നു. അന്വേഷണത്തിനായി മൂന്നംഗസമിതി രൂപീകരിച്ചു. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
സർക്കാരിന്‍റെ ഔദ്യോഗിക മാനേജ്‌മെന്‍റ് കമ്മിറ്റി നിലവിലിരിക്കെയാണ്, രജിസ്റ്റർ ചെയ്യാത്ത ഒരു അനധികൃത സമാന്തര സമിതി രൂപീകരിച്ച് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലൂടെ ഭക്തരുടെ സംഭാവനകൾ വൻതോതിൽ വകമാറ്റിയതായി കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ നാസിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോൾ നാസിയയുടെ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങി പോയി. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: പാലാ നഗരസഭയിൽ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്. പ്രതിപക്ഷ കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസം എൽഎസ്ജിഡി ജോയിന്‍റ് ഡയറക്ടർക്ക് കൈമാറി. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
അധികാരം പിടിക്കാനില്ലെന്നും രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും നഗരസഭയിലെ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു.
പ്രതിപക്ഷത്തെ 12 പേരും അവിശ്വാസത്തിൽ ഒപ്പുവച്ചു. സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ വാങ്ങി അധികാരത്തിൽ എത്തില്ല. അവിശ്വാസത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ ഇതിന് പിന്നിൽ മറ്റ് ധാരണകൾ ഒന്നുമില്ലെന്നും പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഇന്ന് നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്‌കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്.
മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ പാൽ, ബിഹാർ സ്വദേശി ബികാസ് കുമാർ സിംഗ്, ജാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരെയാണ് ഇനി കണ്ടെത്താനുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹമാണ് അവസാനം ലഭിച്ചതെന്നാണ് അനുമാനം. എന്നാൽ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Kerala
തിരുവനന്തപുരം: സ്റ്റാച്യുവിലെ കന്റോൺമെന്റ് പോലീസ് കാന്റീനിലെ ഭക്ഷണപ്പൊതിയിൽ നിന്ന് അട്ടയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിൽ നിന്ന് പോലീസുകാരൻ പാഴ്സലായി വാങ്ങിയ മീൻ വറുത്തതിലാണ് ചത്ത അട്ടയെ കണ്ടെത്തിയത്.
കോർപറേഷന്‍റെ പ്രത്യേക സംഘമെത്തി കാന്റീൻ പരിശോധിക്കുകയും വൃത്തിഹീനമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടപ്പിക്കുകയും ചെയ്തു.
നേരത്തേയും കാന്റീനെതിരെ ഒട്ടേറെത്തവണ പരാതി ഉയർന്നിട്ടുണ്ട്. കരാറുകാരനോട് കോർപറേഷനിൽ ഹാജരാകാനും നിർദേശിച്ചു.
National
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസലർ ആർ. സുഗതന് ഇടക്കാല ജാമ്യം. നെടുമങ്ങാട് കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകുന്നേരം അഞ്ച് മുതൽ ജൂലൈ 14 രാത്രി ഒൻപത് വരെയാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസില്‍ ഹൈക്കോടതി അനുമതി നല്‍കിയാല്‍ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ കഴിയൂ. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷന്‍റെ 101 അംഗ ഭരണസമിതിയിൽ സുഗതൻ ഉൾപ്പെടെ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്.
സുഗതന്‍റെ ആറ് മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. സുഗതനെ തടങ്കലിൽ വയ്ക്കാൻ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശകസമിതി സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതു പ്രകാരം സുഗതന്‍റെ തടങ്കൽ തുടരുമെന്ന് കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കിൽ അറസ്റ്റിലായ ജൂൺ 10 മുതൽ ആറു മാസം സുഗതൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.
Kerala
കൽപ്പറ്റ: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടിൽ ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.
സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നൽകി. ഹൈക്കോടതി 2025 ഡിസംബർ 16 ന് അനുമതി ലഭിച്ചതിനെതിരായ ഹർജികൾ തള്ളി. അപ്പീലുകൾ സുപ്രീം കോടതിയിൽ എത്തി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു.
പാരിസ്ഥിതിക അനുമതി സമ്മർദം ചെലുത്തി വാങ്ങി എന്ന ആരോപണം കോടതിയോട് ഉള്ള അവഗണനയാണ്. പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു.
ഉന്നതതല യോഗമാണ് മണ്ണ് നീക്കാൻ നിർദേശം നൽകിയത്. ആ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ആരാണ് ഉത്തരവാദി. അനന്തമായ സാധ്യത തുറക്കുന്ന പദ്ധതിയാണ് വയനാട് തുരങ്കപാത പദ്ധതി. പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്ത മണ്ണ് കൂനയായി നിൽക്കുന്നുണ്ട്. അതും മുകളിൽ നിന്ന് വന്ന മണ്ണും ചേർന്നാണ് ഒലിച്ചിറങ്ങിയത്.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ചേരുന്നു. അനുശോചനം അറിയിക്കുന്നു. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. ഐജി അജിത ബീഗത്തിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന്റെ അധിക ചുമതലകൂടി നൽകി. ഇതിനൊപ്പം ക്രൈംബ്രാഞ്ച് കോഴിക്കോട് മേഖലയുടെ ചുമതലയും ഇനി മുതൽ അജിത ബീഗത്തിനായിരിക്കും.
ക്രൈംബ്രാഞ്ച് തെക്കൻ മധ്യമേഖലയുടെ ചുമതല ഐജി ശ്യാം സുന്ദറിന് നൽകാനും തീരുമാനമായി. കേരളം ഏറെ ചർച്ച ചെയ്ത പ്രമാദമായ സുകുമാരക്കുറുപ്പ് കേസിന്റെ തുടരന്വേഷണ മേൽനോട്ട ചുമതലയും ഐജി ശ്യാം സുന്ദറിന് തന്നെയാണ് കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അഴിച്ചുപണി. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് മാറ്റം.
Kerala
കൊച്ചി: ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തി പ്രസ്താവന നടത്തിയതുമായി ബന്ധപ്പെട്ട് കെ. സുധാകരന് എംപിക്കെതിരേ സ്വീകരിച്ച കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ കോടതി ഉത്തരവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് സ്വീകരിച്ച നടപടിയുടെ ഭാഗമായി സുധാകരന് കോടതിയില്‍ നേരിട്ടെത്തി മാപ്പപേക്ഷിച്ച സാഹചര്യത്തിലാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നടപടികള്‍ അവസാനിപ്പിച്ചത്.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന് ബെഞ്ചിലെ ജഡ്ജിമാരെ അവഹേളിക്കുന്ന പ്രസ്താവന സുധാകരന് നടത്തിയെന്നാരോപിച്ച് അഡ്വ. കെ. ജനാര്‍ദന ഷേണായി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു സുധാകരനെതിരേ നടപടി സ്വീകരിച്ചത്.
നേരത്തേ സത്യവാങ്മൂലം വഴി മാപ്പപേക്ഷിച്ചിരുന്നെങ്കിലും നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
International
ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ഇറാനിലെ മഷ്ഹദിൽ ഇന്നു നടക്കും. മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി പൊതുവേദികൾ ഒഴിവാക്കി ഒളിവിൽ തുടരുകയാണ്. മഷ്ഹദിലെ സംസ്കാരച്ചടങ്ങിലും മുജ്തബ പങ്കെടുക്കില്ല.
ഇസ്രയേലും യുഎസും ചേർന്നു നടത്തിയ ഫെബ്രുവരി 28ലെ ആക്രമണത്തിൽ മുജ്തബയ്ക്കും സാരമായി പരുക്കേറ്റിരുന്നു. ആ ആക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.
ആയത്തുല്ല അലി ഖമനയിയുടെ ശവപേടകവുമായി ഇറാഖിലെ ഷിയ പുണ്യനഗരമായ നജാഫിൽ ഇന്നലെ വിലാപയാത്ര നടന്നു. ഖമനയിയുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച വൈകിട്ടാണ് നജാഫിലെത്തിയത്. ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉൾപ്പെടെയുള്ളവർ ഏറ്റുവാങ്ങി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റവല്യൂഷനറി ഗാർഡ് സേന കമാൻഡർമാരും ഇറാഖിലെ വിലാപയാത്രയിലും പങ്കെടുത്തു. ഇറാഖിലെ മറ്റൊരു പുണ്യനഗരമായ കർബലയിലെ വിലാപയാത്ര കൂടി കഴിഞ്ഞ് മൃതദേഹം ഇറാനിൽ തിരിച്ചെത്തിക്കും.
National
ന്യൂഡൽഹി: ആസാമിൽ ഒരു പതിറ്റാണ്ടിനിടെ ആനയുടെ ആക്രമണങ്ങളിൽ 1147 പേർ കൊല്ലപ്പെട്ടുവെന്നു റിപ്പോർട്ട്.
ആസാമിലെ കോൺഗ്രസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനു വനം മന്ത്രി ജയന്ത മല്ലബരുവ നൽകിയ മറുപടിയിലാണ് കണക്കുകൾ.
കഴിഞ്ഞ വർഷം മാത്രം 138 പേർ കൊല്ലപ്പെട്ടപ്പോൾ ഈ വർഷം ഇതുവരെ 53 പേർ കൊല്ലപ്പെട്ടു.
National
ശ്രീനഗർ: സൗത്ത് കാഷ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ജില്ലയിൽ ആറുദിവസമായി കരസേനയും ജമ്മുകാഷ്മീർ പോലീസും സിആർപിഎഫും ചേർന്നു നടത്തിയ സംയുക്തസൈനിക നടപടിയാണ് ഒടുവിൽ വിജയത്തിലെത്തിയത്.
26 കാരനായ ഗനായി കുൽഗാമിലെ മോതൽഹാമ സ്വദേശിയാണ്. മൂന്നുവർഷമായി ഭീകരപ്രവർത്തനം നടത്തുകയാണ് ഇയാൾ. നേരത്തേ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾക്കു പരിക്കേറ്റിരുന്നു.
National
ന്യൂഡൽഹി: ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നവർക്ക് പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സംവരണ ആനൂകൂല്യങ്ങൾ നിഷേധിച്ചുള്ള മദ്രാസ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ.
സംവരണാനുകൂല്യം അനുവദിച്ചുകൊണ്ടുള്ള 2024 മാർച്ച് ഒന്‍പതിലെ സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധിയെയാണ് സർക്കാർ സുപ്രീം കോടതിയിൽ ചോദ്യംചെയ്യുന്നത്.
പിന്നോക്കവിഭാഗങ്ങൾ(ബിസി), അതി പിന്നോക്ക വിഭാഗങ്ങൾ (എംബിസി), വിജ്ഞാപനം ചെയ്യപ്പെട്ട സമുദായങ്ങൾ (ഡിഎൻസി) പട്ടികജാതി (എസ്‌സി) എന്നിവയിൽപ്പെട്ട വ്യക്തികൾ ഇസ്ലാം മതം സ്വീകരിച്ചാൽ ബിസി (മുസ്ലിം) ആയി കണക്കാക്കണമെന്നും സംവരണ ആനുകൂല്യങ്ങൾ നൽകണമെന്നുമായിരുന്നു സർക്കാർ ഉത്തരവ്.
ഇതു ഭരണഘടനാവിരുദ്ധവും സുപ്രീം കോടതിയെ മുൻ ഉത്തരവുകളുടെ ലംഘനവും ആണെന്നായിരുന്നു ജസ്റ്റീസുമാരായ ജി.ആർ. സ്വാമിനാഥൻ, പിബി ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിലപാട്. ഇതിനെതിരേയാണ് സർക്കാരിന്റെ ഹർജി.
National
ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ ഉപയോഗിച്ചു തകരാറിലായ ഒരൊറ്റ കാറെങ്കിലും രാജ്യത്തു കാണിക്കാനാകുമോയെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇ20 പെട്രോള്‍ മൂലം വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്നും എന്‍ജിനുകള്‍ കേടാകുന്നുവെന്നുമുള്ള പരാതികള്‍ക്കും വിമര്ശനങ്ങള്ക്കുമിടയിലാണു കേന്ദ്രമന്ത്രിയുടെ വെല്ലുവിളി.
ഉയര്‍ന്ന എഥനോള്‍ കലര്‍ന്ന പെട്രോളന്റെ വില്‍പ്പനയെക്കുറിച്ചു തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇവ പെയ്ഡ് പ്രചാരണങ്ങളാണെന്നു മന്ത്രി പറഞ്ഞു. ഇ20 പെട്രോള്‍ കാരണം ഒരു കാറിനും പ്രശ്നമുണ്ടായതായി കണ്ടെത്തിയിട്ടില്ല.
ഡല്‍ഹിയില്‍ നടന്ന വികസിത ഭാരത് ഉച്ചകോടിയിലാണു എഥനോള്‍ മിശ്രിത പെട്രോള്‍ നിര്‍ബന്ധമാക്കിയതിനെ ഗഡ്കരി ന്യായീകരിച്ചത്.
തന്റെ കുടുംബാംഗങ്ങള്‍ക്കു പഞ്ചസാര ഫാക്ടറികള്‍ ഉണ്ടെന്നതു സത്യമാണെന്ന് ഗഡ്കരി വ്യക്തമാക്കി. പക്ഷേ ആ കമ്പനികള്‍ നിലനില്പിനായി എഥനോള്‍ ഉത്പാദനത്തെ ആശ്രയിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു.
ഗഡ്കരിയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി കമ്പനികള്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്നതിലാണ് ഇ20 പെട്രോള്‍ ഇന്ത്യയില്‍ നിര്ബന്ധമാക്കിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിശദീകരണം.
അസംസ്കൃത എണ്ണ ഇറക്കുമതി, കാര്‍ബണ്‍ ഉദ്വമനം എന്നിവ കുറയ്ക്കുന്നതിനും ആഭ്യന്തര കൃഷിയെ പിന്തുണയ്ക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ വില്‍ക്കുന്നതെന്നാണു കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. കരിമ്പ്, ചോളം, നെല്ല് എന്നിവയില്‍ നിന്നാണു പ്രധാനമായും എഥനോള്‍ ഉത്പാദനം. ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇതു ബദല്‍ ഇന്ധനങ്ങളെ സാമ്പത്തികവും തന്ത്രപരവുമായ ആവശ്യകതയാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്നതിനായി രൂപകല്പന ചെയ്തവയല്ല രാജ്യത്തെ വാഹനങ്ങളെന്നതാണു പരാതി. മൈലേജ് കുറയുന്നതിനു പുറമേ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ ദീര്‍ഘകാല ഉപയോഗം എന്‍ജിനുകള്‍ക്ക് ആഘാതം സൃഷ്ടിക്കുമെന്നു ചില വാഹന ഉടമകള്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.
വാഹനങ്ങളുടെ കമ്പനി ഗാരന്റിക്കും ഇന്‍ഷ്വറന്‍സ് തുക കിട്ടുന്നതിനും ഭാവിയില്‍ ഇതു തടസമാകുമെന്നും ചിലര്‍ക്ക് ആശങ്കയുണ്ട്.
Kerala
കൊച്ചി: ലക്ഷദ്വീപിൽ വീണ്ടും കേന്ദ്ര സർക്കാരിന്‍റെ കടുംവെട്ട്. നിരവധി ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളജുകളിലെ ഡിഗ്രി കോഴ്സുകൾ വെട്ടിക്കുറക്കുകയും ചെയ്തു. പത്തു പേരെയാണ് ബുധനാഴ്ച പിരിച്ചുവിട്ടത്.
വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കൽ. പിരിച്ചുവിടപ്പെടുന്നവർക്ക് മൂന്നുമാസത്തെ ശമ്പളവും അലവൻസും നൽകും. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.
പിന്നാലെ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ വകുപ്പ് നടപടിയും വന്നു. അലോട്ട്മെന്‍റിറിന് തലേന്ന് സർക്കാർ കോളജുകളിലെ കോഴ്സുകൾ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളജുകളിലെ കോഴ്സുകളാണ് വെട്ടിക്കുറച്ചത്.
ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ ഇംഗ്ലീഷ്, ബി.വോക് കോഴ്സുകൾ ഒഴിവാക്കി.
Kerala
തിരുവനന്തപുരം: ആശുപത്രി വികസന സമിതികളിൽ എസ്‌സി-എസ്ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്. സർക്കാർ പ്രതിനിധികളായാണ് ഇവർ സമിതികളിലെത്തുക.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിലെ വികസന സമിതികളും, വികസന സൊസൈറ്റികളും പുനഃസംഘടിപ്പിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനമെന്നും എസ്‌സി-എസ്ടി, വനിതാ വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്‍റെ ഭാഗമാണ് ആരോഗ്യവകുപ്പിന്‍റെ നടപടിയെന്നും മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കോൺസലായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ആദ്യമായാണ് സുപ്രീം കോടതിയിൽ കേരളം ഒരു സീനിയർ സ്റ്റാൻഡിംഗ് കോൺസൽ എന്ന പദവിയിൽ നിയമനം നടത്തുന്നത്.
നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആണ് രമേശ് ബാബു. ഇതിനു മുമ്പ് 2001-2006, 2011-2016 എന്നീ കാലയളവുകളിൽ കേരള സർക്കാരിന്‍റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനുവേണ്ടി കേസുകളിൽ ഹാജരാകാൻ നാല് സ്റ്റാൻഡിംഗ് കോൺസൽമാരെയും നിയമിച്ചു. അഭിഭാഷകരായ അൽജോ കെ. ജോസഫ്, പി.എസ്. സുൽഫിക്കർ അലി, മർസൂഖ് തങ്ങൾ, ജയിംസ് പി. തോമസ് എന്നിവരെയാണ് സ്റ്റാൻഡിംഗ് കോൺസൽമാരായി നിയമിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിൽനിന്നും കാണാതായ മലയാളി വിദ്യാർഥിനിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമീപത്തുള്ള പള്ളിയിലായിരുന്നു ഉണ്ടായിരുന്നത്.
മലയാളി കുടുംബമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ഡൽഹിയിലെത്തും. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്.
എംഎ ഇന്‍റർനാഷണൽ റിലേഷൻസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രി 11:30ഓടെ ഓഖ്ലയിൽ നിന്നാണ് കാണാതായതെന്നും ഫോൺ മുറിയിൽവച്ചാണ് പോയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.
Kerala
കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്. മൂന്ന് സ്പെഷൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്‍റ് പ്ലീഡർ, അഞ്ച് ഗവൺമെന്‍റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്.
ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.
നിലവിൽ 137 ഗവൺമെന്‍റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.